തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ ഭവൻ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30ന് ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന കാര്യാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച കൊടിമരത്തിൽ ബിജെപി പതാക ഉയർത്തി കൊണ്ടാണ് അമിത് ഷാ ചടങ്ങിന് തുടക്കം കുറിക്കുക. പിന്നീട് അദ്ദേഹം ചെമ്പകതൈ നടും. തുടർന്ന് ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. സി.കെ. പത്മനാഭൻ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായത്.
പൂർണ്ണമായും കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്. 300 ലധികം ആളുകൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും, മീറ്റിംഗ് സെന്ററും മീഡിയ റൂമുകളും ഡിജിറ്റൽ ലൈബ്രറികളും സജ്ജമായിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ പാലുകാച്ചൽ ചടങ്ങ് നടന്നിരുന്നു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് അമിത് ഷാ അനന്തപുരിയിൽ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ സ്വീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡുതല നേതൃസംഗമത്തിലും ബിജെപി നേതൃയോഗത്തിലും പങ്കെടുക്കും. വൈകുന്നേരത്തോടെ അദ്ദേഹം ധീര ബലിദാനികളുടെ മണ്ണായ കണ്ണൂരിലേക്ക് പോകും. അഞ്ചു മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.