ന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ
റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിൽ നിന്നുള്ള വിശദാംശങ്ങളും പ്രാഥമിക റിപ്പോർട്ടിലുണ്ട്.
എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന കട്ട്ഓഫ് സ്വിച്ചുകൾ, ഒരു സെക്കൻഡിനുള്ളിൽ ‘RUN’ ൽ നിന്ന് ‘CUTOFF’ ലേക്ക് ഒന്നിനുപുറകെ ഒന്നായി മാറി. പിന്നാലെ “എന്തിനാണ് നിങ്ങൾ കട്ട് ഓഫ് ചെയ്തത്?” എന്ന് പൈലറ്റ് ചോദിക്കുന്നത് കേൾക്കാം, സഹ പൈലറ്റ് “ഞാൻ ചെയ്തില്ല” എന്ന് മറുപടി നൽകുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ നിന്നാണ് നിർണ്ണായ ശബ്ദരേഖകൾ ലഭിച്ചത്.
സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീണവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുകളിൽ പറഞ്ഞ വസ്തുകൾ കേന്ദ്രീകരിച്ചായിരിക്കും തുടർ അന്വേഷണം എന്നാണ് സൂചന.
റിപ്പോർട്ടിലെ പ്രധാന വസ്തുതകൾ
- 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. 0.9 നോട്ടിക്കൽ മൈൽ മാത്രമാണ് ആകെ സഞ്ചരിച്ചത്.
- വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്ലാപ്പുകൾ ശരിയായ ദിശയിലായിരുന്നു.
- വിമാനത്താവളത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ടേക്കോഫിനു തൊട്ടു പിന്നാലെ റാം എയർ ടർബൈൻ (RAT) വിന്യസിക്കുന്നത് കാണാം.
- പരിസരത്ത് കാര്യമായ പക്ഷി സാന്നിധ്യമില്ല
- വിമാനത്താവളത്തിന്റെ പരിധി കടക്കുന്നതിന് മുമ്പ് തന്നെ വിമാനം താഴ്ന്ന് പറക്കാൻ തുടങ്ങിയിരുന്നു.
- രണ്ട് എൻജിനുകളും വീണ്ടും പ്രവർത്തിപ്പിക്കാൻ പൈലറ്റുമാർ ശ്രമിച്ചതിന്റെ തെളിവുകൾ ബ്ലാക്ക് ബോക്സിൽ നിന്നും ലഭിച്ചു. എന്നാൽ ഒന്നാമത്തെ എഞ്ചിൻ ഓൺ ആയെങ്കിലും രണ്ടാമത്തേത് പ്രവർത്തിച്ചില്ല.
- അട്ടിമറി നടന്നതിന്റെ തെളിവുകളൊന്നും റിപ്പോർട്ടിലില്ല
- അപകടസമയത്ത് കാലാവസ്ഥ പ്രതികൂലമായിരുന്നില്ല
- പൈലറ്റുമാർക്ക് ആരോഗ്യപര പ്രശ്നങ്ങളുണ്ടായിരിന്നില്ല
- പൈലറ്റുകൾക്ക് വിമാനങ്ങൾ പറത്തുന്നതിൽ മതിയായ പരിചയവുമുണ്ടായിരുന്നു.
- 2023 മുതൽ ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ട് തകരാർ റിപ്പോർട്ട് ചെയ്തിട്ടില്ല