തിരുവനന്തപുരം: ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വിഎസ്എസ്സി തുമ്പ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥനും ഇടത് സംഘടനാ നേതാവുമായ ജി. ആർ പ്രമോദിനെയാണ് സസ്പെൻഡ് ചെയ്തത്. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.
അച്ചടക്ക നടപടിയുടെ ഭാഗമായി തുമ്പ സെന്ററിൽ നിന്നും എംവിഐടി വലിയമലയിലേക്ക് പ്രമോദിനെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
ജൂൺ അവസാന വാരമാണ് ഫേസ്ബുക്കിലൂടെ ജി. ആർ പ്രമോദിന്റെ അവഹേളനം. ‘ഏതെങ്കിലും ഒന്ന് ഉറച്ച് നിൽക്കട’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ അത്യന്തം ആക്ഷേപകരമായ വാക്കുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നാലെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഡിഐജിക്കും പ്രധാനമന്ത്രിക്കും അടക്കം വിവിധ സംഘടനകളും വ്യക്തികളും പരാതി നൽകിയിരുന്നു.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. സ്റ്റാഫ് ആന്റ് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ് ജി.ആർ പ്രമോദ്. ഇടത് നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രമോദിനെ സംരക്ഷിക്കാനുള്ള ശ്രമവും ശക്തമായിരുന്നു.