കോട്ടയം: കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണെന്നും കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗാണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്തു നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് പരാമർശം.
“മറ്റ് സമുദായങ്ങൾ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഇങ്ങനെ പോയാൽ അച്യുതാനന്ദൻ പറഞ്ഞ പോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാട് ആകും. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെൻ്റ് എന്ന സ്ഥിതിയാണ്. കേരളത്തിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്” – വെള്ളാപ്പള്ളി പറഞ്ഞു.
“കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കാം. എസ്എൻഡിപി യോഗം രാഷ്‌ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളും വേണം”; വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.
സ്കൂൾ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെയും വെള്ളാപ്പള്ളി എതിർത്തു.
“കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതി കേരളാ ഗവൺമെൻ്റ് എന്ന സ്ഥിതിയാണ് ഉള്ളത്. സൂംബ വിവാദം ഇതിന്റെ ഭാഗമാണ്. സ്കൂൾ സമയം മാറ്റവും ഇതിന്റെ ഭാഗമാണ്. കേരളത്തിൽ രണ്ട് നിയമസഭാ മണ്ഡലം കുറഞ്ഞു. അപ്പോൾ കൂടിയത് മലപ്പുറത്തതാണ്. അപ്പോൾ മുസ്ലിം സമുദായം ജനസംഖ്യ വർദ്ധിപ്പിക്കുവാൻ തുടങ്ങി.നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും.കേരളത്തിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് മത്സരിക്കുന്നു. എന്നിട്ട് മുഖ്യമന്ത്രി സ്ഥാനമാണ് അവർ ലക്ഷ്യം ഇടുന്നത്.” വെള്ളാപ്പള്ളി പറഞ്ഞു .















