ചണ്ഡീഗഢ്: ഗായികയും പഞ്ചാബിലെ ആംആദ്മി പാർട്ടി എംപിയുമായിരുന്ന അൻമോൾ ഗഗൻ മാൻ പഞ്ചാബ് നിയമസഭാംഗത്വം രാജിവച്ചു. രാഷ്‌ട്രീയം പൂർണ്ണമായും ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. ഖരാർ എംഎൽഎ ആയ അൻമോൾ നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സാന്ദ്വാന് രാജിക്കത്ത് സമർപ്പിച്ചു.
“ഹൃദയഭാരത്തോടെ ഞാൻ രാഷ്‌ട്രീയം വിടാൻ തീരുമാനിച്ചു. എംഎൽഎ സ്ഥാനത്തുനിന്നുള്ള എന്റെ രാജി സ്‌പീക്കർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അൻമോൾ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. ഇനിയെങ്കിലും പഞ്ചാബ് സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും അവർ പരാമർശിച്ചു. ഇത് പാർട്ടിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഖരാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻമോൾ ഗഗൻ മാൻ ഭഗവന്ത് മാൻ നയിച്ച മന്ത്രിസഭയിൽ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചു. റിസം, സംസ്കാരം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന വകുപ്പുകൾ അവർ കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ അൻമോളിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതെ ഒഴിവാക്കിയിരുന്നു. മൂന്ന് ദിവസം മുമ്പ് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി അൻമോൾ ഗഗൻ മാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.















