ന്യൂഡല്‍ഹി: മുൻ കേരളാ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ് എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത് അന്നത്തെ ചിത്രം ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണ കുറിപ്പ്. പ്രധാനമന്ത്രി തന്റെ വൈകാരിക അനുസ്മരണ കുറിപ്പ് മലയാളത്തിലാണ് പോസ്റ്റ് ചെയ്തത്.
“കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം
സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്”.ഇങ്ങിനെയായിരുന്നു നരേന്ദ്ര മോദിയുടെ എക്സിലെ പോസ്റ്റ്.
“കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. തന്റെ ദീർഘകാല പൊതുജീവിതത്തിൽ,കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു”. രാഷ്‌ട്രപതി ദ്രൗപദി മുർമു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ജൂണ്‍ 23നാണ് എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയായിരുന്നു അന്ത്യം. ഭാര്യ വസുമതിയും മക്കളായ വി.എ.അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.















