ഛത്തീസ്ഗ്ഡ്: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഛത്തീസ്ഗ്ഡ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിജയ് ശർമ്മയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് അനൂപ് ആന്റണി ബിജെപി സംസ്ഥാന ഘടകത്തിന്റ പ്രതിനിധിയായി ഛത്തീസ്ഗ്ഡിൽ എത്തിയത്.
വിഷയം നീതിപൂർവ്വമായി പരിഹരിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സഹായിക്കാനായി എല്ലാവിധ നിയമ സഹായം നൽകാമെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഛത്തീസ്ഗ്ഡിൽ 1968ൽ, അതായത് കോൺഗ്രസ് ഭരണകാലത്താണ് ശക്തമായ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവന്നത്. വനവാസി സമൂഹം കൂടുതലുളള സംസ്ഥാനമാണിത്. പെൺകുട്ടികളുടെ സ്വദേശമായ ബസ്തറലെ നാരായൺപൂർ മാവോയിസം കൊടുകുത്തി വാണിരുന്ന പ്രദേശമാണിത്. നക്സൽ വിരുദ്ധ ഓപ്പറേഷന് ശേഷമാണ് ഇവിടെ സ്ഥിതി അൽപ്പമെങ്കിലും ശാന്തമായത്. ഇത്തരം സാഹചര്യം നിലനിൽക്കുന്നതിനാൽ വനവാസി പെൺകുട്ടികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ജാഗരൂഗരായത്.
എന്നാൽ വിഷയം വർഗീയവത്കരിക്കാനാണ് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും ശ്രമിച്ചത്. വാർത്തയെ വളച്ചൊടിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ ഹിന്ദുക്കളുടെ ആക്രമണമെന്ന് വരുത്തി തീർക്കാനുളള ഗൂഢ ശ്രമവും ശക്തമാണ്. വിഷയത്തെ സജീവമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുതലെടുപ്പ് നടത്താനാണ് ഇടത് വലത് മുന്നണികൾ ശ്രമിക്കുന്നത്.















