മലക്കപ്പാറ: വീണ്ടുംആദിവാസി കുടുംബത്തിന് നേരെ നരഭോജിപ്പുലിയുടെ ആക്രമണം. മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന 4 വയസ്സുകാരനെ പുലി കടിച്ചെടുത്തോടി. മനസ്സാന്നിധ്യം കൈവിടാതെ പുലിയുടെ പിന്നാലെ പാഞ്ഞ പിതാവ് അതിനെ നേർക്കുനേർ നേരിട്ട് കുഞ്ഞിനെ രക്ഷിച്ചു.
കേരള–തമിഴ്നാട് അതിർത്തിഗ്രാമമായ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ ബേബി– രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് (4) ഇന്നലെ പുലർച്ചെ 2 മണിയോടെ പുലി പിടിച്ചത്.കുട്ടിയെ പുലി കഴുത്തിൽ കടിച്ചെടുത്ത് ഓടിമറയുകയായിരുന്നു കരച്ചിൽ കേട്ടുണർന്ന ബേബി കയ്യിൽ കിട്ടിയ കല്ലുമായി പുലിയുടെ പിന്നാലെ പാഞ്ഞു.
നരഭോജിയായ പുലി കാടിനകത്തേക്കു കടക്കുന്നതിനു തൊട്ടുമുൻപ് ബേബിക്ക് കുഞ്ഞിന്റെ കാലിൽ പിടികിട്ടി. അതേനിമിഷം, കയ്യിലിരുന്ന കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതോടെ ഇടിയേറ്റു ഭയന്ന പുലി കുഞ്ഞിനെ ഉപേക്ഷിച്ചു കാട്ടിൽ മറഞ്ഞു. മാതാപിതാക്കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികൾ കുട്ടിയെ തിരികെ കുടിലിൽ എത്തിച്ചത്.തലയിൽ പുലിയുടെ കടിയേറ്റിട്ടുണ്ട്. പല്ല് തലയോട്ടി തുളച്ചുകയറി തലച്ചോറിൽ ക്ഷതം ഏൽപിച്ചതായി ഡോക്ടർമാർ അറിയിച്ചു.ഈ കുട്ടിയുടെ 2 വയസ്സുകാരിയായ അനുജത്തിയും കുടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു.
വിവരമറിഞ്ഞ് പൊലീസും വനംവകുപ്പും എത്തി . എങ്കിലും വീണ്ടും നരഭോജിപുലി രണ്ടുവട്ടം വീടിന്റെ പരിസരത്ത് എത്തി. കുഞ്ഞിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.















