തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ല. ഒക്ടോബറിൽ വരുമെന്നായിരുന്നു കായിക മന്ത്രിയുടെ പ്രഖ്യാപനം. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ല.
കുറെ കാലമായി മെസിയുടെ പേര് പറഞ്ഞ് മന്ത്രി അബ്ദുറഹ്മാൻ കായിക കേരളത്തെ പറ്റിക്കുന്നുണ്ട്. ഒക്ടോബറിൽ വരുമെന്നായിരുന്നു മന്ത്രിയും സംഘവും ആദ്യം പറഞ്ഞത്. പിന്നിലെ നിരവധി അനിശ്ചിതത്വങ്ങളുണ്ടായി. ഒടുവിൽ മെസ്സി കേരളത്തിൽ വരുമെന്ന് അറിയിപ്പുമായി മന്ത്രിയുടെ ഓഫീസ് വീണ്ടും രംഗത്ത് വന്നു. സ്പോൺസർമാർ ഇതിനായി പണം അടച്ചു എന്നുവരെ അബ്ദുറഹിമാന്റെ ഓഫീസിൽ നിന്നും പറഞ്ഞു. നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകർ അടക്കം ഉയർത്തി. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നു.
ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദർശനം. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നി നഗരങ്ങളിൽ സംഘം എത്തും. കൊൽക്കത്തയിൽ എത്തുന്ന ടീം ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയിൽ ബോളിവുഡ് താരങ്ങൾ സംബന്ധിക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.















