എറണാകുളം: കോതമംഗലത്ത് ലവ് ജിഹാദിൽ കുടുങ്ങി 23കാരിയുടെ ആത്മഹത്യയിൽ പൊലീസ് കൂടുതൽ പേരെ പ്രതിചേർക്കും. നിലവിൽ പ്രതിയായ റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട് . അന്വേഷണ സംഘത്തിന് ഇന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും. സോനയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
പ്രതി റമീസിന്റെ പേരിൽ നിരവധി കേസുകളുണ്ട്. അടിപിടി കേസുകളിലെ സ്ഥിരം പ്രതിയാണ് റമീസ് എന്ന് പൊലീസ് പറയുന്നു. സോനയുടെ മരണത്തിൽ കേസിൽ റമീസിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.സോനയെ മതംമാറാൻ റമീസ് നിർബന്ധിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്. മകൾ ഭീഷണിയും ക്രൂരമർദനവും നേരിട്ടെന്ന് യുവതിയുടെ അമ്മയും റമീസ് മർദിച്ചെന്ന് യുവതിയുടെ കൂട്ടുകാരി ജോൺസിയും സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായാണ് നിലവിലെ സൂചന.
റമീസിന്റെയും സോനയുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്‌ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.മതം മാറാൻ ആവശ്യപ്പെട്ട് റമീസ് യുവതിയെ പൂട്ടിയിട്ട് മർദിച്ചെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്.
സോന മരിക്കുന്നതിന് മുമ്പ് കൂട്ടുകാരി ജോൺസിയോട് റമീസ് ദ്രോഹിച്ചതടക്കം കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിരുന്നു. സോനയുടെ ഫോണിൽ നിരവധി തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സോനയുടെ കുടുംബവും കൂട്ടുകാരി ജോൺസിയും പോലീസിന് വിശദമായ മൊഴി നൽകും.















