ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാനദൗത്യമായ ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി എൻസിഇആർടി. മൂന്നാം ക്ലാസ് മുതൽ പ്ലസ്ടൂ വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തിയത്. സൈനിക നടപടിയെ കുറിച്ചും സൈനികരുടെ ധീരതയെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ നടപടിയുടെ പ്രഥമലക്ഷ്യം.
രാജ്യത്തിന്റെ പ്രതിരോധ തയാറെടുപ്പ്, നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, നയതന്ത്രം എന്നിവയെ കുറിച്ച് വിശദമായി മൊഡ്യൂളിൽ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ നിശ്ചയദാർഢ്യം എന്നിവ വിശദമാക്കുന്നു. അയൽരാജ്യങ്ങളുടെ ഭീഷണികളോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നുവെന്നും രാജ്യസുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ എന്നതുൾപ്പെടെ ഓപ്പറേഷൻ സിന്ദൂറിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തുന്നു.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ സമാധാനം തകർക്കാൻ വേണ്ടി പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ചും മറ്റും വിശദീകരിക്കുന്നു. 2016-ലെ ഉറി ആക്രമണം, 2019-ലെ പുൽവാമ ആക്രമണം, പഹൽഗാം ഭീകരാക്രമണം തുടങ്ങിയവ മൊഡ്യൂളിലുണ്ട്.
ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ പഹൽഗാം ഭീകരാക്രമണവും അതിന് ശേഷം മെയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറും എൻസിആർടി വിശദീകരിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഇന്ത്യ നൽകിയ ശക്തവും വ്യക്തവുമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് മൊഡ്യൂളിൽ പരാമർശിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തെറിഞ്ഞ പാക് ഭീകരകേന്ദ്രങ്ങളെ കുറിച്ചും പാകിസ്ഥാന്റെ അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചും വിവരിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച സമയം, സൈനിക നീക്കം, ലക്ഷ്യം, കര-നാവിക-വ്യോമസേനയുടെ പങ്ക് എന്നിവ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.















