തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം – ലക്ഷദീപം ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര പത്രിക നടൻ മോഹൻലാൽ സ്വീകരിച്ചു. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ് മോഹൻലാലിന് വിളംബര പത്രിക കൈമാറി. മുറജപത്തിന്റെ ദീപസ്തംഭവും അദ്ദേഹം തെളിയിച്ചു.

തന്റെ അച്ഛൻ പദ്മനാഭസ്വാമിയുടെ ഭൂമികയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. അൽപ്പശിയും പൈങ്കുനിയും ആറാട്ടും നവരാത്രിയും കണ്ട ബാലകൗമാരങ്ങളായിരുന്നു. മുറജപവും ലക്ഷദീപവും വിശ്വാസ ജീവിതത്തിന്റെ ഭാഗമായിരുന്നു. എളിയ ഭക്തനായി ഇവിടത്തെ തിരുനടയിൽ വന്ന് നിന്ന് തൊഴുന്നതല്ലാതെ ഇങ്ങനെയൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും നിനച്ചിട്ടില്ല. വിശ്വാസത്തിനപ്പുറം ഒരു വികാരമാണ് എനിക്കും ശ്രീപദ്മ നാഭനും ക്ഷേത്രവുമെന്നും മോഹൻലാൽ പറഞ്ഞു.
ആറുകൊല്ലത്തിൽ ഒരിക്കലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം നടക്കുന്നത്. മകരസംക്രാന്തി ദിവസമായ ജനുവരി 14-ന് ശീവേലിയോടെ മുറജപത്തിന്റെ ചടങ്ങുകൾ സമാപിക്കും.















