അഹമ്മദാബാദ്: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ‘മാരുതി ഇ വിറ്റാര’ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. അഹമ്മദാബാദിലെ ഹൻസൽപൂർ പ്ലാന്റിൽ നടന്ന ചടങ്ങിൽ ലിഥിയം-അയൺ ബാറ്ററി നിർമാണ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന ഇ വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് മാരുതി സുസൂക്കി ലക്ഷ്യമിടുന്നത്. ഗുജറാത്തിൽ ലിഥിയം-അയൺ ബാറ്ററി നിർമാണ പ്ലാന്റ് കൂടി ആരംഭിച്ചതോടെ സുസുക്കിയുടെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ മാറുകയും ചെയ്യും.
ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. മാരുതി ഇ വിറ്റാരയ്‌ക്ക് ലിഥിയം അയൺ-ഫോസ്ഫേറ്റ് (LFP) ബാറ്ററിയുടെ രണ്ട് പായ്‌ക്കാണ് (49kWh , 61kWh ) ഉള്ളത്. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ എസ്‌യുവിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
18 ഇഞ്ച് അലോയ് വീലുകളുള്ള ഇ വിറ്റാരയ്‌ക്ക് 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവുമുണ്ട്. 2,700 മില്ലീമീറ്ററാണ് ഇതിന്റെ വീൽബേസ്. ഇന്ത്യൻ റോഡുകൾക്ക് പര്യാപ്തമായ 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് നൽകിയിട്ടുണ്ട്. 1,702 കിലോഗ്രാം മുതൽ 1,899 കിലോഗ്രാം വരെയാണ് ഭാരം. ഹ്യുണ്ടായി ക്രെറ്റ ഇവിയാണ് പ്രധാന എതിരാളി. ഇതിനുപുറമെ, ടാറ്റ നെക്‌സോൺ ഇവി, എംജി വിൻഡ്‌സർ തുടങ്ങിയ കാറുകളുമായും മാരുതി ഇ വിറ്റാര മത്സരിക്കും.















