തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിനെ ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദർ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ എസ്‌എച്ച്‌ഒ അനിൽകുമാർ നിലവിൽ ഒളിവിലാണ്.അപകടശേഷം തെളിവ് നശിപ്പിക്കാനായി വർക്ക് ഷോപ്പിൽ കൊണ്ടിട്ടിരുന്ന കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ ആണ് അമിതവേഗതയിലെത്തിയ അനിൽകുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. അരമണിക്കൂറോളം രാജൻ ചോരവാർന്ന് വഴിയിൽ കിടന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, ഇടിച്ച ശേഷം നിർത്താതെ പോയി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അനിൽകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനിൽകുമാർ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനമിടിച്ച് രാജൻ മരിച്ചത്. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ അതിർത്തി വിട്ട് അനിൽ കുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് പറയപ്പെടുന്നത്.















