ന്യൂഡൽഹി : ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാള ചലച്ചിത്ര നടൻ മോഹൻലാലിന്.2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും ഫാൽക്കെ അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.മോഹൻലാലിന്റെ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതിനു മുൻപ് അടൂർ ഗോപാലകൃഷ്ണനാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മറ്റൊരു മലയാളി.വരുന്ന ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു ഫാൽക്കെ അവാർഡ് നൽകും. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം .
ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ “രാജാ ഹരിശ്ചന്ദ്ര”യുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ ഓർമ്മക്കായി കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം രാജ്യത്തെ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമാണ്.















