പാലക്കാട്: ലോഡ്ജ് മുറിയിൽ രാസലഹരി ഉപയോഗിക്കുന്നതിനിടെ യുവതിയും സംഘം അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കോഴിക്കോട് വെള്ളയിൽ സ്വദേശിനി മർജീന ഫാത്തിമ, മണ്ണാർക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടൻ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്. മുറിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും ലൈംഗിക ഉത്തേജക മരുന്നും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പരിശോധന. അറസ്റ്റിലായ മർജീന ഫാത്തിമ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി തേടിയാണ് സുഹൃത്ത് മുഖേന മർജീന കോഴിക്കോട് നിന്നും മണ്ണാർക്കാടെത്തിയത്.
രണ്ട് ദിവസം മുൻപാണ് ലഹരി ഉപയോഗത്തിനും വിൽപനയ്‌ക്കുമായി പ്രതികൾ ലോഡ്ജിൽ മുറിയെടുത്തത്. നിഹാലാണ് ലോഡ്ജിൽ മർജീന ഫാത്തിമയ്‌ക്കും മുനീറിനും ലഹരി എത്തിച്ച് നൽകിയത്. മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടത്തുന്നയാളാണ് നിഹാൽ.















