ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി നിർമ്മിച്ച തേജസ് എംകെ1എ യുദ്ധവിമാനം ഒക്ടോബർ 17 ന് വ്യോമസേനയുടെ ഭാഗമാകും. മഹാരാഷ്‌ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലിൽ (എച്ച്എഎൽ) നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. 2021 ഫെബ്രുവരിയിലാണ് 83 തേജസ് വിമാനങ്ങൾക്കായി വ്യോമസേന എച്ച്എഎല്ലുമായി കരാറിൽ ഒപ്പിട്ടത്. 48,000 കോടി രൂപയാണ് കരാറിന്റെ മൂല്യം.
ഇന്ത്യൻ എയ്‌റോസ്‌പേസ് രംഗത്തെ നിർണ്ണായക മുന്നേറ്റമാണ് തേജസ് എംകെ-1എ എന്ന മൾട്ടി-റോൾ കോംബാറ്റ് വിമാനം. അത്യാധുനിക റഡാർ സംവിധാനങ്ങൾ, നൂതന ഏവിയോണിക്‌സ്, അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കാര്യത്തിലും പ്രഹരശേഷിയിലും ചെറു യുദ്ധവിമാനങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ തേജസുണ്ട്. മണിക്കൂറിൽ ഏകദേശം 2,200 കിലോമീറ്ററാണ് വേഗത. ബ്രഹ്മോസിന് അടക്കമുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാനും ഇതിന് ശേഷിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ കരുത്തിലാണ് തേജസ് പറന്നുയരുന്നത്. ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങൾ മുതൽ ഏവിയോണിക്സ് വരെയും, ബ്രേക്ക് സിസ്റ്റങ്ങൾ മുതൽ ലാൻഡിംഗ് ഗിയർ വരെയും, ഇന്ത്യൻ പ്രതിരോധ കമ്പിനികളുടെ സംഭാവനയാണ്. “ആകാശത്തിലെ അർജുൻ” എന്നാണ് തേജസിനെ പ്രതിരോധ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ യുദ്ധവിമാനങ്ങളും കൈമാറാനാണ് എച്ച്എഎൽ ലക്ഷ്യമിടുന്നത്.















