കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാത്രി പെണ്‍കുട്ടികളെ കോളേജിന് പുറത്ത് പോകാന്‍ അനുവദിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന നിലയിലാണ് മമത ബാനര്‍ജിയുടെ ചോദ്യം.
രാത്രി 12.30-ന് പെൺകുട്ടി എങ്ങനെ പുറത്തെത്തിയെന്ന ചോദ്യമുയർത്തിയ മമത, വിദ്യാർഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളേജിനാണെന്നും പറഞ്ഞു.
‘അവള്‍ (കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി) ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്വമാണിത്? രാത്രി 12.30-ന് അവള്‍ക്ക് എങ്ങനെ പുറത്തുവരാന്‍ കഴിഞ്ഞു?’ മമത ചോദിച്ചു.
“എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. പെണ്‍കുട്ടികളെ രാത്രിയില്‍ (കോളജിന്) പുറത്ത് പോകാന്‍ അനുവദിക്കരുത്. കുട്ടികള്‍ സ്വന്തം സുരക്ഷ ഉറപ്പാക്കുകയും വേണം”. മമത കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പശ്ചിമ ബംഗാളിനെതിരെ പ്രചാരണം നടക്കുന്നു എന്നും മമത ബാനർജി ആരോപിച്ചു
ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഒഡീഷ സ്വദേശിനിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗത്തിനിരയായത്. കോളജ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.















