ആലപ്പുഴ : മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് പരിഹാസം. SNDP യോഗം മുഖപത്രമായ യോഗനാദത്തിന്റെ ഏറ്റവും പുതിയ ലക്കം എഡിറ്റോറിയലിലാണ് വിമർശനം
“പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ വേറെ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് മുസ്ളീം ലീഗിന്റെ ലക്ഷ്യം.
ഇന്ത്യ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിന്റെ ഇന്ത്യൻ പതിപ്പാണ് ലീഗ്, കൂടുതൽ ഡെക്കറേഷൻ വേണ്ട.
കെ എം ഷാജിയെ പോലുള്ള ‘ആദർശ ധീരരായ ‘ നേതാക്കളുടെ മതേതര സംഭാഷണങ്ങൾ കേട്ടാൽ ചിരി വരും. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുമാകുന്ന നേതാക്കളുടെയും അണികളുടെയും ഇരട്ടമുഖം വെളിച്ചത്തു വന്നു കഴിഞ്ഞു.പൊതുവേദികളിൽ പൂച്ചകളെ പോലെ മതേതരത്വത്തിന്റെ മനോഹാരിത വിളമ്പും, മുസ്ലിം വേദികളിൽ പുലികളായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയവിഷമാണ് വിതറുന്നത്.
രാഷ്‌ട്രീയം കൊള്ള ലാഭമുണ്ടാക്കാൻ കഴിയുന്ന ബിസിനസാണ് എന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കൾ. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിന്റെ പുതിയ തലമുറ. ഇനി കേരളത്തിൽ അധികാരം പിടിക്കേണ്ടത് ഒമ്പതര വർഷത്തെ മുസ്ളീങ്ങളുടെ നഷ്ടം തിരിച്ചെടുക്കാനാണെന്നും എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകളും സീറ്റുകളും പിടിച്ചെടുക്കാനാണെന്നും പറഞ്ഞയാളാണ് ഷാജി. അദ്ദേഹം ‘കുമ്പിടി’ കളിക്കാതെ രാഷ്‌ട്രീയകുപ്പായം അഴിച്ചുവച്ച് മുസ്ളീങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കട്ടെ”, യാഗനടത്തിന്റെ മുഖ പ്രസംഗം പറയുന്നു.
ഹിജാബ്, സൂംബാ ഡാൻസ്, സ്കൂൾ സമയമാറ്റം തുടങ്ങി പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ലീഗ് നേതാക്കളുടെ മൗനം ഇരട്ടത്താപ്പ് ആണെന്നും മുഖ പ്രസംഗത്തിൽ പറയുന്നു.















