തൃശൂർ: കുപ്രസിദ്ധ ക്രിമിനൽ, തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നുമാണ് ഇയാൾ രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്.
ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഇയാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. തെളിവെടുപ്പിന് ശേഷം തിരിച്ച് വിയ്യൂരിൽ എത്തിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ ഇയാളെ പുറത്തിറക്കി. ഇതിനിടെ പൊലീസുകാരെ തളളി വീഴ്‌ത്തി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. അതിനിടെ ബാലമുരുകന്റെ ചെരുപ്പ് വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ നിന്ന് കണ്ടെത്തി. ഇതോടെ പരിസരത്ത് തന്നെ ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
കഴിഞ്ഞവർഷവും ഇയാളെ വിയ്യൂർ ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് പവർ ഹൗസിന് മുന്നിലെ കുറ്റിക്കാട്ടിൽ മണിക്കൂറുകളോളം ഇയാൾ ഒളിച്ചിരുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ബാലമുരുകൻ.















