മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബിഷപ്പിന്റെ വാഹനം തല്ലിതകർത്ത സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബിനെതിരെയാണ് (25) പൊലീസ് കേസെടുത്തത്. സിറോ മലബാർ സഭ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം പാലായിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്. മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്.
ബിഷപ്പ് സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം .പെരുമ്പാവൂരിൽ നിന്ന് മൂവാറ്റുപുഴ വരെ പിന്തുടർന്നെത്തിയ ലോറി ഡ്രൈവർ വാഹനം അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.















