തിരുവനന്തപുരം: മൊബൈൽ ഫോൺ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ കുടുങ്ങിയത്. ഒടുവിൽ ആറ്റിങ്ങലിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ മുകളിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. അഖിലും വീട്ടുകാരും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നാലെ ഫോൺ എടുക്കാനായി 30 അടി താഴ്ചയുള്ള കിണറ്റിൽ അഖിൽ ഇറങ്ങി.
എന്നാൽ ഇറങ്ങിയത് പോലെ അത്ര എളുപ്പമായിരുന്നില്ല തിരിച്ചു കയറൽ. ഇതോടെ അയൽക്കാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് ഇട്ടുകൊടുത്ത വലയിൽ കയറി യുവാവ് കരയിലെത്തിയെങ്കിലും ഫോൺ ഇപ്പോഴും കിണറിനകത്ത് തന്നെയുണ്ട്.















