ആലപ്പുഴ: മലപ്പുറത്ത് മുസ്ലിം മതാധിപത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . മലപ്പുറത്തു മതാധിപത്യമാണെന്നും മലപ്പുറത്തെക്കുറിച്ചുള്ള തന്‍റെ മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു.
മുസ്‌ലിങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കട പോലും തുറക്കാൻ അനുവദിക്കില്ല. പലരും പലതും പറയാത്തത് ഭയന്നിട്ടാണ്. തനിക്ക് ആ ഭയമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘മുസ്‌ലിം വിഭാഗത്തിന്‍റെ മത താല്പര്യങ്ങൾക്ക് അനുസരിച്ചു മാത്രമേ മറ്റു മത വിഭാഗങ്ങൾക്കു മലപ്പുറത്ത് ജീവിക്കാനാകൂ. അവരുടെ മതപരമായ ആചാര ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട തുറക്കാൻ പോലും സമ്മതിക്കുമോ? വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്‌ട്രീയ നേതൃത്വത്തിനും തന്‍റേടമില്ല. ഇതൊക്കെ എല്ലാവരുടെയും മനസിലുണ്ട്. എല്ലാവർക്കും ഇതറിയാം. പക്ഷേ, പരസ്യമായി പറയുന്നില്ല എന്നു മാത്രം. ആരും പറയുന്നില്ല എന്നതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് സ്വയം പരിശോധിക്കട്ടെ’- വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു
“മുസ്‌ലിം ലീഗിന്‍റേത് ടൈറ്റ് ആൻഡ് ലൂസ് നയമാണ്. കോൺഗ്രസ് എന്ന പാർട്ടിയെ ലീഗ് വിഴുങ്ങി. ഗതികെട്ട അവസ്ഥയാണവർക്ക്. ഏതു കാര്യം ചെയ്യണമെങ്കിലും ലീഗിനോടു ചോദിക്കണം. കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം. ഇത്തരമൊരു ഗതികെട്ട അവസ്ഥ കേരളത്തിൽ വേറെ ഏതു പാർട്ടിക്കുണ്ട്?
ധാർഷ്ട്യത്തിന്‍റെ, അഹങ്കാരത്തിന്‍റെ സ്വരമാണ് ലീഗിന്. മൂന്നാമത്തെ ടേം ഭരിക്കുമെന്നു വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവൻ എന്നു വിളിക്കുന്ന നേതാക്കളാണ് ലീഗിലുള്ളത്. ഒമ്പതര കൊല്ലം ഭരണമില്ലാതിരുന്നിട്ടും ഇവിടെയും ദുബായിലുമൊക്കെ പോയി അവർ ഇതു പ്രസംഗിക്കുന്നു. ഭരണമില്ലാത്തപ്പോൾ ഇതാണു സ്ഥിതിയെങ്കിൽ അവർ അധികാരത്തിൽ വന്നാൽ നമ്മളൊക്കെ കെട്ടിത്തൂങ്ങി ചാകേണ്ടിവരും. അവരുടെ അഹങ്കാരം അതിരു കടന്നുപോയി”- അദ്ദേഹം ആരോപിച്ചു.














