ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിന് തുർക്കി ബന്ധമെന്ന് സംശയത്തിൽ അന്വേഷണ ഏജൻസികൾ. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലും ചാവേറായ ഡോ. ഉമർ നബിയും ‘യുകാസ’ എന്നറിയപ്പെടുന്ന ഭീകരസംഘടനയുടെ ഏജന്റുമായി തുർക്കിയിൽ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലാണെന്ന് ‘യുകാസ’ യുടെ സ്ഥാനം. ‘യുകാസ’ ഏജന്റിന്റെ രഹസ്യ കോഡയിരിക്കാം എന്നാണ് നിഗമനം.
നിരോധിത സംഘടനകളായ ജെയ്ഷെ മുഹമ്മദ് , അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവയെ ഫരീദാബാദ് മൊഡ്യൂളുമായി ബന്ധപ്പെടുത്തിയത് യുകാസ ആണെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അറസ്റ്റിലായ ഭീകരർ വിദേശ ഏജന്റുമാരുമായി എൻക്രിപ്റ്റ് ചെയ്ത ചാനലുകൾ വഴി ആശയവിനിമയം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘സെഷൻ ആപ്പ്’ എന്നറിയപ്പെടുന്ന എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ഡോ. ഉമറും അറസ്റ്റിലായ ഭീകരും യുകാസയുമായി ആശയവിനിമയം നടത്തിയിരുന്നത്.
അമോണിയം നൈട്രേറ്റ് തുടങ്ങിയ സ്ഫോടക വസ്തുക്കൾക്ക് ’ഷിപ്പ്മെന്റ്’, ‘പാക്കേജ്’ എന്നീ കോഡ് വാക്കുകളാണ് ഉപയോഗിച്ചിരുന്നത്. ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു.















