എറണാകുളം : ഇലക്ഷൻ കമ്മീഷന്റെ അയോഗ്യത ഉത്തരവിന് കേരളാ ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി.
ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിലെ അംഗമായ അമ്പിളി ജോസിന് ഏർപ്പെടുത്തിയ അയോഗ്യതയാണ് സ്റ്റേ ചെയ്യപ്പെട്ടത്. കോൺഗ്രസ് അംഗമായിരുന്ന അമ്പിളി വിപ്പ് ലംഘിച്ചു എന്നും കോൺഗ്രസ് അമ്പിളിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തില്ല എന്നുമായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ വന്ന പരാതി.
എന്നാൽ പ്രസിഡന്റ് ആയിരുന്ന അമ്പിളിക്കെതിരെ വന്ന അവിശ്വാസ പ്രമേയം വ്യക്തിപരമായ ആരോപണങ്ങൾ നിറഞ്ഞതായിരുന്നു. അതിന് അവർക്ക് എങ്ങനെ അനുകൂലിച്ചു വോട്ട് ചെയ്യാനാവുമെന്നും, കേരളാ പഞ്ചായത്ത് രാജ് മീറ്റിംഗ് പ്രൊസീജർ റൂൾസ്, റൂൾ 27 പ്രകാരം, ഒരു മെമ്പർക്കെതിരെയുള്ള ചർച്ചയിൽ അവർക്ക് പങ്കെടുക്കാൻ വിലക്കുണ്ട് എന്നും ഹർജ്ജിക്കാർ വാദിച്ചു. മാത്രമല്ല, കേരളാ പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 157 പ്രകാരം അവിശ്വാസ പ്രമേയത്തിന് ചർച്ച അനിവാര്യമാണ്. ഇവിടെ ചർച്ച നടത്തിയിട്ടുമില്ല.
Kerala Local Authorities Prohibition of Defection Act ന്റെ ഭരണഘടനപരമായ നിലനിൽപ്പ് ചോദ്യം ചെയ്തു ഫയൽ ചെയ്ത ഹർജ്ജിയിലാണ് സ്റ്റേ വന്നിരിക്കുന്നത്. അതിനാൽ തന്നെ ഈ വിധി സവിശേഷ ശ്രദ്ധ അർഹിക്കുന്നു.
വാദിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ് സനൽകുമാറും, വക്കീലന്മാരായ വിഷ്ണു ജയപാലൻ, ടി ജെ സീമ, ഭാവന വേലായുധൻ, അനു ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ ഹാജരായി.















