കോയമ്പത്തൂർ: ഈ മാസം 19 ന് (മറ്റന്നാൾ -ബുധനാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും. തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവ കൃഷിയിൽ വൈദഗ്‌ദ്ധ്യം നേടിയ 50 ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും.
മറ്റന്നാൾ (ബുധനാഴ്ച) കോയമ്പത്തൂരിലെ കൊഡീഷ്യ കോംപ്ലക്സിലാണ് ജൈവ കർഷക സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കാൻ അന്ന് രാവിലെ വിമാനത്തിൽ കോയമ്പത്തൂരിൽ എത്തുന്ന പ്രധാനമന്ത്രി മോദിക്ക് അവിടെ ഗംഭീര സ്വീകരണമാണ് നൽകുന്നത്. പ്രകൃതിദത്തവും പുനരുൽപ്പാദിപ്പിക്കുന്നതുമായ കൃഷിരീതികളെക്കുറിച്ച് അവബോധം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശാലമായ പ്രകൃതി കൃഷി നയങ്ങൾക്ക് ഉച്ചകോടി രൂപം നൽകും.
പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി 3,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നവംബർ 19 ബുധനാഴ്ച ഉച്ചയ്‌ക്ക് 12 മുതൽ വൈകുന്നേരം 4 വരെ അവിനാശി റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് സിറ്റി പോലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ജിഡി നായിഡു ഫ്ലൈഓവർ ഉച്ചയ്‌ക്ക് 12 നും 3 നും ഇടയിൽ അടച്ചിടും. നവംബർ 19 ന് രാവിലെ 8 നും രാത്രി 8 നും ഇടയിൽ ട്രക്കുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോയമ്പത്തൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.വിമാനത്താവള പാർക്കിംഗ് സ്ഥലത്ത് നാലുചക്ര വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും പാർക്കിംഗ് മറ്റന്നാൾ വരെ നിരോധിച്ചിരിക്കുന്നു.















