ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നതിനായി അറസ്റ്റിലായ ഷഹീൻ സയിദ് കാർ വാങ്ങുന്നതിന്റെ ചിത്രം പുറത്ത്. ഭീകരാക്രമണം നടത്തുന്നതിനായി ഉപയോഗിക്കാൻ പദ്ധതിയിട്ട മാരുതി ബ്രെസ്സ വാങ്ങുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അൽഫലാഹ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറസ്റ്റിലായ മുസമ്മിൽ ഷക്കീലിനൊപ്പമാണ് ഷഹീൻ വാഹനം വാങ്ങാൻ എത്തിയത്. കാർ ഷോറൂമിൽ നിന്ന് വാഹനത്തിന്റെ താക്കോലും മറ്റ് രേഖകളും സ്വീകരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സെപ്റ്റംബർ 25-ന് ഹരിയാനയിലാണ് വാഹനം രജിസ്റ്റർ ചെയ്തത്.ഡി
ഡൽഹിയിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഷഹീനും സംഘവും പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് ഇവർ നിരവധി വാഹനങ്ങൾ ഉപയോഗിക്കാനും പദ്ധതിയിട്ടു. സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്തിരുന്ന ബ്രെസ്സ കാർ പൊലീസ് പിടിച്ചെടുത്തിരുന്നു.
സർവകലാശാലയ്‌ക്ക് സമീപത്ത് നിന്ന് ഒരു മാരുതി സുസുക്കിയും കണ്ടെത്തി. ഇതിൽ നിന്ന് റൈഫിളും പിടികൂടിയിരുന്നു. ഈ വാഹനം ജെയ്ഷെ മുഹമ്മദ് വനിതാ വിഭാഗം നേതാവായ ഷഹീനിന്റേതാണെന്നും റിപ്പോർട്ടുണ്ട്. ഡിസംബർ ആറിന് ഭീകരാക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.















