മംഗളൂരു: ഗോകർണ പാർത്ഥഗലി ജീവോത്തമ മഠത്തിൽ 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ നവംബർ 28 ന് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും. 2025 നവംബർ 28 ന് ഗോകർണ പാർത്ഥഗലി ജീവോത്തം മഠത്തിന്റെ “സാർദ്ധ പഞ്ച ശതമാനോത്സവ” (550-ാം വാർഷിക ഉത്സവം) ആഘോഷത്തിൽ മോദി പങ്കെടുക്കും.
ഇതിനോടനുബന്ധിച്ച് 2025 നവംബർ 27 മുതൽ ഡിസംബർ 7 വരെ (മാർഗശീർഷ ശുക്ല സപ്തമി മുതൽ മാർഗശീർഷ കൃഷ്ണ തൃതീയ വരെ) പാർത്ഥഗലിയിലെ കേന്ദ്ര മഠത്തിൽ 11 ദിവസത്തെ ആഘോഷമാണ് നടക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇത്.ഏകദേശം 15 കോടി രൂപ ചെലവിൽ ഏകദേശം ഒരു വർഷമെടുത്താണ് ഇത് പൂർത്തിയാക്കിയത് . പ്രതിമയുടെ 3D പ്രൊജക്ഷൻ മാപ്പിംഗും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
എ ഡി പതിമൂന്നാം നൂറ്റാണ്ടിൽ ജഗദ്ഗുരു മധ്വാചാര്യ സ്ഥാപിച്ച ദ്വൈത ക്രമത്തിലെ ആദ്യത്തെ ഗൗഡ സാരസ്വത മഠമാണ് ശ്രീ സംസ്‌ഥാന ഗോകർണ പാർത്ഥഗലി ജീവോത്തമ മഠം. ദക്ഷിണ ഗോവയിലെ കുശാവതി നദിയുടെ തീരത്തുള്ള പാർത്ഥഗലി എന്ന ചെറുപട്ടണത്തിലാണ് ഈ മഠത്തിന്റെ ആസ്ഥാനം.















