ലക്നൗ: അനധികൃത കുടിയേറ്റക്കാരെയും റോഹിംഗ്യൻ അഭയാർത്ഥികളെയും പാർപ്പിക്കുന്നതിനായി ഉത്തർപ്രദേശിൽ തടങ്കൽ പാളയം ഒരുങ്ങുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിർമിക്കുന്ന തടങ്കൽപ്പാളയത്തിന്റെ ആദ്യ മാതൃക സംസ്ഥാന സർക്കാർ പുറത്തിറക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ തടങ്കൽപ്പാളയത്തിന്റെ നിർമാണം ആരംഭിക്കും. സംസ്ഥാനത്തുടനീളം 17 തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് യുപി സർക്കാരിന്റെ പദ്ധതി.
തടങ്കൽപ്പാളയത്തിന് 15,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. സുരക്ഷയ്‌ക്ക് മുൻഗണന നൽകിയിട്ടുണ്ടായിരിക്കും നിർമാണം. ത്രിതല സുരക്ഷാ സംവിധാനം, ബയോമെട്രിക് സംവിധാനങ്ങൾ, സിസിടിവി ക്യാമറകൾ എന്നിവ ഇവിടെ സജ്ജീകരിക്കും. ബയോമെട്രിക് രജിസ്ട്രേഷനിലൂടെയാണ് തടങ്കൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുക. ഒരേ പ്രദേശത്ത് തന്നെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സംവിധാനം ഇവിടെ ഒരുക്കും. യുപി സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കേന്ദ്ര സേനയ്‌ക്കായിരിക്കും സുരക്ഷ ചുമതല.















