കൊൽക്കത്ത: മെസി എത്തിയ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതികരിച്ച് ഗവര്‍ണര്‍ സി വി ആനന്ദബോസ്. തന്നെ തടഞ്ഞത് ഗവർണർ എന്ന ഭരണഘടനാ പദവിക്ക് നേരെയുള്ള അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മെസി പങ്കെടുത്ത പരിപാടിയിൽ വലിയ സംഘര്‍ഷങ്ങളും തിക്കുംതിരക്കും ഉണ്ടായതിന് പിന്നാലെയായിരുന്നു സംഭവം. ഇതിനെതിരെയാണ് പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയത്. ബംഗാൾ ഗവർണറെ ഇങ്ങനെയാണോ പരിഗണിക്കുന്നത്. സ്ഥലത്ത് പോയി കണ്ട ശേഷം മാത്രമേ താൻ റിപ്പോർട്ട് എഴുതുകയുള്ളു. ഈ വിഷയം താൻ പൂർണമായി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരും.
എത്രയും പെട്ടന്ന് തന്നെ അന്വേഷണം നടത്തണം. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകണം. സ്റ്റേഡിയത്തിലെ കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകണം. പ്രശ്‌നം തടയാൻ കഴിയാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. സംഘാടകനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെസിയെ കാണാൻ കഴിയാതെ വന്നതോടെ കാഴ്ചക്കാർ പ്രകോപിതരാവുകയും സ്റ്റേഡിയത്തിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഘാടകരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായി. വിഐപികൾ കാഴ്ച മറച്ച അവസ്ഥയിലായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയുടെ പ്രധാന സംഘാടകനായ സതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മമത ബാനർജി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത സമിതിയെയും പ്രഖ്യാപിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് ടിക്കറ്റെടുത്ത് മെസിയെ കാണാൻ എത്തിയത്.
മെസിയെ കൂടാതെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും എത്തുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. തുടർന്ന് ആരാധകർ സംഘാടകരുമായി വാത്തുതർക്കമുണ്ടായി. ആളുകൾ കുപ്പികളും കസേരകളും സ്റ്റേഡിയത്തിലേക്കെറിഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർ നിരാശരായാണ് സ്റ്റേഡിയം വിട്ടുപോയത്.















