തിരുവനന്തപുരം : സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ മുഖ്യമന്ത്രിയെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പ സംഗമത്തിൽ താൻ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി താൻ അയിത്ത ജാതിക്കാരനാണോയെന്നും ചോദിച്ചു. ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ല ഇങ്ങനെ വിമർശിക്കേണ്ടത്. മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല താൻ പിന്നോക്കക്കാരൻ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശൻ ഇനിയും അത് പറയാൻ തയ്യാറാണെന്നുംപറഞ്ഞു. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞാണ് വെള്ളാപ്പള്ളി പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് ആവര്‍ത്തിച്ചത്.
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളി നടേശനെ ഏൽപ്പിച്ചിട്ടില്ല. ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.
ജനങ്ങൾക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം സിപിഐയെയും അറിയാമെന്നും ബിനോയ് വിശ്വംപറഞ്ഞു. ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടംവെള്ളാപ്പള്ളിയുടെ തലയ്‌ക്ക് ചേരും. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ കാറിൽ കയറ്റി കൊണ്ടുപോകുമോ എന്ന ചോദ്യത്തിന് താൻ അങ്ങിനെ ചെയ്യില്ലെന്നും കണ്ടാൽ ചിരിക്കും കൈ കൊടുക്കും അത്രമാത്രമേ ചെയ്യുകയുളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.















