ആലപ്പുഴ: താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതയെയാണ് എതിർക്കുന്നതെന്നും എന്നിട്ടും എന്നെ വർഗീയവാദിയാക്കി മുദ്രകുത്തി എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ പൂത്ത തകരയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായർ -ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ ഐക്യം എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ല. ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തിയിരുന്നു. നായർ – ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ടുപോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ഞാൻ ചതിക്കപ്പെട്ടു.
ലീഗാണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചത്. ഞാൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് എന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്യുന്നത്. മുസ്ലിം ലീഗിലെ വർഗീയതയാണ് ഞാൻ എതിർത്തത്. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം ജനുവരി 21ന് ആലപ്പുഴയിൽ നടക്കും.
സതീശൻ ഇന്നലെ പൂത്ത തകരയാണ്. സതീശനാണ് എനിക്കെതിരെ പറഞ്ഞത്. ഞാൻ വർഗീയ വാദിയാണെന്ന് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അംഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. ഞാൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമം നടത്തുന്നത്’- അദ്ദേഹം പറഞ്ഞു.
“സതീശൻ ജനിക്കും മുൻപ് താൻ കാറ് കണ്ടയാളാണ്. സതീശന് രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് എന്തുണ്ടായിരുന്നു . ഈഴവരെ തകർക്കാനാണ് സതീശന്റെ ശ്രമം. സതീശന്റെ ഉപ്പാപ്പൻ വിചാരിച്ചാലും അത് നടക്കില്ല. എസ്.എൻ.ഡി.പിയും എൻ.എസ്.എസും യോജിക്കുന്നതിൽ ആർക്കാണ് വിഷമം.?യോജിച്ചാൽ സുനാമി വരുമോ, ന്യൂനപക്ഷങ്ങൾ അർഹതയ്ക്കപ്പുറത്ത് നേടുന്നുവെന്ന് തുറന്നു പറഞ്ഞ എ.കെ. ആന്റണിയെ ചവിട്ടി പുറത്താക്കിയതാരാണ് ?” വെള്ളാപ്പള്ളി ചോദിച്ചു.
ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനത്തെ കണ്ടില്ലായെന്നു നടിച്ചു കൊണ്ട് ജമാ അത്തെ ഇസ്ലാമി പോലെയുള്ള യഥാർത്ഥ വർഗ്ഗീയവാദികളെ ഒഴിവാക്കി തന്നെ വർഗ്ഗീയ വാദിയാക്കി തേജോവധം ചെയ്യുകയാണ് സതീശൻ എന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഐക്യത്തിന് എസ്.എൻ.ഡി.പി മുൻകൈയ്യെടുക്കും എന്നും അദ്ദേഹം പറഞ്ഞു















