ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിൽ അംഗീകാരം നൽകി. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം.എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.
. സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ചർച്ച. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്‌നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയൂ’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
“ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്‌എസ് നേതൃത്വമാണ്. അതിൽ സുകുമാരൻ നായരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്” അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ ഐക്യ പ്രമേയം പാസാക്കിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
എസ്‌എൻഡിപി യോഗത്തിന് ഒരു സമുദായത്തോടും വിരോധമില്ല. ലീഗിനെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലീം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സൗഹാർദത്തോടുകൂടി പോകണമെന്ന് ചിന്തിക്കുന്നവരാണ്. ലീഗ് ഭരണത്തിലിരുന്നപ്പോൾ കാട്ടിയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടേയുള്ളു.
‘മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണല്ലോ വലിയ കുഴപ്പമെന്നാണല്ലോ പറഞ്ഞുവന്നത്. അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് എനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരന്‍ നായര്‍ നല്‍കി. അത് നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുഷാര്‍ അവിടെ പോകും. ഒരു ഉപാധികളുമില്ലാതെയാണ് ഐക്യം. മറ്റ് മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹികനീതിക്ക് വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്. അതില്‍ നായാടി മുതല്‍ നസ്രാണി വരെയുണ്ടാകും’, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.















