ഉന്നാവോ: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു തേനീച്ചക്കൂട്ടം ആക്രമിച്ച് 65 വയസ്സുള്ള ഒരു അമ്പയർ മരിക്കുകയും നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉന്നാവോയിലാണ് സംഭവം
ശുക്ലഗഞ്ച് പ്രദേശത്തെ സപ്രു മൈതാനിയിൽ ഫെബ്രുവരി 18 ബുധനാഴ്ച വൈകുന്നേരം നടന്ന അണ്ടർ 13 ക്രിക്കറ്റ് മത്സരത്തിനിടെയ്‌ക്കാണ് സംഭവം, കളി സംഘടിപ്പിച്ചത് കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ ആയിരുന്നു.
കാൺപൂരിൽ നിന്നുള്ള മണിക് ഗുപ്ത ആണ് കൊല്ലപ്പെട്ടത്. ക്രിക്കറ്റ് മത്സരത്തിനിടെ പെട്ടെന്ന് ഒരു കൂട്ടം തേനീച്ചകൾ കളിക്കാരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചു, പരിഭ്രാന്തരായ കളിക്കാരും കാണികളും രക്ഷപ്പെടാൻ മറവുകൾ തേടി ഓടി.
ആക്രമണത്തിൽ ഗുപ്തയ്‌ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം ബോധരഹിതനായി വീണതായും റിപ്പോർട്ടുകൾ പറയുന്നു. ആദ്യം അദ്ദേഹത്തെ ശുക്ലഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് നില വഷളായതിനാൽ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. മറ്റൊരു അമ്പയർക്കും 15 മുതൽ 20 വരെ കളിക്കാർക്കും തേനീച്ച കുത്തേറ്റതായി പോലീസ് പറഞ്ഞു.
ഉന്നാവോയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ അമ്പയർ മണിക് ഗുപ്ത മരിച്ചുവെന്ന് കാൺപൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്എൻ സിംഗ് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.















