ഓണമാകട്ടെ, വിവാഹമോ ഉത്സവമോ മറ്റെന്തുമാകട്ടെ, സാമാന്യത്തിലധികം പൂക്കളുടെ ആവശ്യങ്ങൾ വരുമ്പോൾ മലയാളിക്ക് നാവിൻ തുമ്പിൽ വരുന്നത് ഒരൊറ്റ പേരാണ്. അതൊരു തമിഴ് ഗ്രാമത്തിന്റെ പേരാണ്…മലയാളത്തിന് നിറങ്ങൾ ചാർത്തുന്ന അങ്ങു ദൂരെയുള്ള ആ പേരാണ് തോവാള.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഈ പൂഗ്രാമം. നാഞ്ചിനാട്ടിലെ ഒടുവിലത്തെ ഗ്രാമമാണ് തോവാള. നാഗർകോവിൽ പിന്നിട്ട് കാറ്റാടിപ്പാടങ്ങളും അരുവായ്മൊഴി ചുരവും കടന്നെത്തുമ്പോൾ തോവാള ആകും.
ഒരു വശത്ത് തലയുയർത്തി നിൽക്കുന്ന കാറ്റാടിപ്പാടങ്ങൾ. മറുവശത്ത് വിരിഞ്ഞു നിൽക്കുന്ന ജമന്തിപ്പൂക്കൾ. ഈ മാന്ത്രിക ലോകത്ത് വസന്തം ഒരിക്കലും അവസാനിക്കുന്നില്ല. എങ്ങും വെങ്കിടേയും പൂക്കളാണ്. പൂക്കളുടെ പച്ചമണമാണ്.
തിരുവനന്തപുരത്ത് നിന്നും അങ്ങോട്ടേക്കുള്ള വഴി കാലങ്ങളായി കേരളവും തമിഴ്നാടും കാത്തുസൂക്ഷിക്കുന്നൊരു പൂപ്പാതയാണ്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ പൂഗ്രാമം.
പൂലർച്ചെ നാലിന് ഈ മാർക്കറ്റുണരുമ്പോൾ മുതൽ പൂമണവും കച്ചവടക്കാരുടെ കലമ്പലുമാണ്. സൂര്യനുദിച്ചു വരുമ്പോഴേക്ക് അന്തരീക്ഷത്തിൽ വിവിധ വർണ്ണങ്ങൾ നിറഞ്ഞു തൂവും. 75 ലധികം കടകളുണ്ട് ഈ മാർക്കറ്റിൽ. തോവാളയുടെ അതിർത്തി ഗ്രാമങ്ങളിൽ വിരിയുന്ന മുല്ലയും പിച്ചിയും മുതൽ സേലത്തും ഹൊസൂരിലും മധുരയിലും വിടരുന്ന വാടാമല്ലിയും തെച്ചിയും തുളസിയും താമരയുമെല്ലാം ഓരോ ദിവസവും ഏറ്റവും ഫ്രെഷായി തന്നെ തോവളയിലേക്കെത്തും. പുലരും മുന്നെ എത്തുന്ന ലോഡുകൾ തരം തിരിച്ച് കച്ചവടത്തിന് എളുപ്പമാക്കുന്ന രീതിയിൽ തന്നെ വെച്ചിട്ടുണ്ടാകും.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പൂമാർക്കറ്റ് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂച്ചന്തയാണ്. പലവിധ ഉത്പ്പന്നങ്ങളുടെ വ്യാപാരം നടന്നിരുന്ന നടന്നിരുന്ന ചന്തയെ അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് പൂമാർക്കറ്റാക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പൂക്കൾ തോവാളയിൽ നിന്നെത്താൻ തുടങ്ങിയപ്പോൾ തോവാളയുടെ ഗതി മാറി.
ആധുനിക കാലത്ത് വിവാഹങ്ങൾക്ക് പലവിധ ഒരുക്കങ്ങളും അതിനെല്ലാം പൂക്കൾ ആവശ്യമായി വരികയും ചെയ്തു. അപ്പോൾ മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത ഒരിടമായി തോവാള മാറി.















