തിരുവനന്തപുരം: ജാതി പറഞ്ഞ് പരസ്യമായി അധിക്ഷേപം നടത്തി തിരുവനന്തപുരം ഡിസിസി അംഗം പ്രസന്ന വിജയൻ. ഇളംകുളത്ത് നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത അതിഥികളെയാണ് കോണ്‍ഗ്രസ് നേതാവ് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്.
അതിഥിയായി എത്തിയ ഒരാൾക്ക് സ്വാഗതം പറയാത്തത് മനഃപൂർവം എന്നാരോപിച്ചാണ് ജാതി അധിക്ഷേപം. പ്രസന്ന വിജയന്റെ വിവാദ പരാമര്‍ശത്തിന്റെ ശബ്ദ സന്ദേശം ജനം ടിവിക്ക് ലഭിച്ചു. പുലയർക്കും പറയർക്കും എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ എന്ന് പ്രസന്ന വിജയൻ പറയുന്നുണ്ട്.
ഇളംകുളത്ത് നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത ചില അതിഥികൾക്ക് സ്വാഗതം പറയാൻ സ്വാഗതം പറയുന്നയാൾ വിട്ടുപോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ ഇടപെട്ട് സ്വാഗതം പറയാൻ നിർദ്ദേശം നൽകി. ഇത്രയും ലളിതമായ കാര്യമാണ് ജാതീയമായ വേർതിരിവ് എന്ന നിലയിൽ കോൺഗ്രസ് നേതാവ് വളച്ചൊടുക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാതി പറഞ്ഞ് ജനങ്ങളിൽ വേർതിരിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രസന്ന വിജയന്റെ നീക്കം. കോൺഗ്രസിന്റെ തന്നെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്രയും ലജ്ജകരമായ ഈ സന്ദേശം അയച്ചിരിക്കുന്നത്. വിഷയത്തിൽ പാർട്ടി തലത്തിൽ നടപടിയെടുക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.















