ന്യൂഡൽഹി : രാഷ്‌ട്രപതി ദ്രൗപതി മുർമു വിനെ പശ്ചിമ ബംഗാളിൽ പമാനിച്ച അസംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണകക്ഷിയായ ടിഎംസിയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചു.
പശ്ചിമ ബംഗാളിലെ അന്താരാഷ്‌ട്ര സന്താൾ സമ്മേളനത്തിന്റെ വേദി മാറ്റിയതിലും പരിപാടിയിൽ നിന്ന് വിട്ടുനിന്നതിലും തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രസിഡന്റ് ദ്രൗപതി മുർമു വിമർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മമതക്കെതിരെ രംഗത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവവികാസത്തെ ലജ്ജാകരവും അഭൂതപൂർവവും എന്ന് വിശേഷിപ്പിച്ചുകൊണ്ട് തുറന്നടിച്ചു.
“ഇത് ലജ്ജാകരവും അഭൂതപൂർവവുമാണ്. ജനാധിപത്യത്തിലും ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള രാഷ്‌ട്രപതി പ്രകടിപ്പിച്ച വേദനയും വ്യസനവും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ വലിയ ദുഃഖത്തിന് കാരണമായി,” – പ്രധാനമന്ത്രി മോദി എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.
കൂടാതെ പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. രാഷ്‌ട്രപതിയെ അപമാനിച്ചതിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ഇന്ന് പ്രോട്ടോക്കോൾ അവഗണനയിലൂടെ ഇന്ത്യൻ രാഷ്‌ട്രപതിയെ അപമാനിച്ചുകൊണ്ട് അരാജകത്വ പെരുമാറ്റത്തിൽ പുതിയൊരു അധഃപതനത്തിലെത്തി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.















