കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും ബുധനാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തേവര മുതല്‍ എംജി റോഡ് വരെ നീളുന്ന വന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽനിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുക്കും.ചടങ്ങിൽ നിരവധി കേന്ദ്ര നേതാക്കളും ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎയിലെ പന്ത്രണ്ടോളം പാർട്ടികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കും. ചടങ്ങിൽ നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ എത്തും . തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തി പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തും . 12.30ന് വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും.
റോഡ് ഷോയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കു സൗകര്യപ്രദമായി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി സ്റ്റേഡിയത്തിൽ പ്രത്യേകം പന്തൽ നിർമിക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.
പ്രധാനമന്ത്രി മോദി ഈ വര്‍ഷം കേരളത്തില്‍ എത്തുന്നത് രണ്ടാം തവണയാണ്. ജനുവരി 23ന് തിരുവനന്തപുരത്ത് എത്തിയ മോദി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയിലും ബിജെപി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.















