കൊച്ചി: പ്രധാന സേവകനേ കാണാൻ കൊച്ചിയിൽ റോഡരുകിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ. കൊച്ചി നഗരത്തെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ വൻ ഓളമാണ് സൃഷ്ടിച്ചത്. കലൂര്‍ സ്‌റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ.
നട്ടുച്ചയ്‌ക്കുള്ള , കൊടുംചൂട് തൃണ വൽഗണിച്ചു കൊണ്ടാണ് ജനങ്ങൾ അവിടെ കൂടിയത്, തങ്ങളുടെ പ്രിയംകരനായ നേതാവ് ചൂടും വെയിലും അവഗണിച്ച് നിരത്തിലായിരിക്കെ അവർക്ക് അദ്ദേഹത്തിനൊപ്പം ചേരാൻ കൂടുതൽ ആവേശത്തോടെ ജനങ്ങൾ എത്തുകയായിരുന്നു.
മോദി മോദി വിളിയും ഭാരത് മാതാ വിളികളുമായി ജനസഹസ്രം പ്രധാനമന്ത്രിയെ സ്വീകരിച്ചു. അവർ ഓരോരുത്തരേയും പ്രധാനമന്ത്രി കൈ വീശി ആഹ്ലാദിപ്പിച്ചു. കലൂർ സ്‌റ്റേഡിയത്തിന്റെ പരിസരത്തുനിന്നുതന്നെയായിരുന്നു റോഡ് ഷോ. അതുകൊണ്ടുതന്നെ വൻതിക്കിത്തിരക്കായിരുന്നു.
റോഡില്‍ കാത്തു നിന്ന ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി തുടര്‍ന്ന് കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയില്‍, കേന്ദ്രസര്‍ക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു.കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ ശക്തിയിൽ മുന്നിലാണ് രാജ്യം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലാശയങ്ങളുടെ നാടായ കേരളം ഊർജ്ജോൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഒഴുകുന്ന സൗരോർജ്ജ പ്ലാന്റുകൾ കൂടുതലായി ഉണ്ടാകണം. ഇതിലൂടെ വികസിത കേരളം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകളുടെയും ഷൊർണൂർ നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നടത്തി.
ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് അദ്ദേഹം തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് മോദി പറഞ്ഞു.















