ഭുവനേശ്വർ: ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഐ.സി.യുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് രോഗികൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് ഏകദേശം 15 രോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെയും ഓക്സിജന്റെയും സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളായതിനാൽ അവരെ വേഗത്തിൽ മാറ്റുന്നത് വെല്ലുവിളിയായിരുന്നു. എങ്കിലും അഗ്നിശമന സേനയും ആശുപത്രി ജീവനക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി സംഭവസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.















