കൊല്ലം: കൊട്ടാരക്കരയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ബംഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി. കൊല്ലം നീണ്ടകരയിലാണ് ഇവർ രണ്ട് മാസത്തോളം ഹോട്ടൽ നടത്തിയത്. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസിന്റെ പേരിലാണ് ഇവർ ലൈസൻസ് നേടിയത്. അതേസമയം ഹോട്ടൽ നടത്തിയത് ബംഗ്ലാദേശികളാണെന്ന് അറിയില്ലെന്നാണ് കടയുടമ മജീദ് പറയുന്നത്.
2027 വരെ ഹോട്ടൽ നടത്താനാണ് ഇവർ ലൈസൻസ് സ്വന്തമാക്കിയത്. ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ നീക്കം ആരംഭിച്ചതോടെയാണ് ഇവർ സ്ഥാപനം മതിയാക്കിയത്. പശ്ചിമ ബംഗാളിൽ നിന്നാണ് ഇവർ വ്യാജ ആധാർ കാർഡ് സ്വന്തമാക്കിയത്. അവിടെ നിന്നുമാണ് കേരളത്തിൽ എത്തിയതും ബാക്കിയുള്ള വ്യാജരേഖകൾ സ്വന്തമാക്കിയതും.
കഴിഞ്ഞ ദിവസം 10 ബംഗ്ലാദേശികളെയാണ് കൊട്ടാരക്കരയിൽ നിന്നും പിടികൂടിയത്. കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തിരുന്നു. പതിമൂന്ന് വർഷമായി ഇവർ കേരളത്തിലുണ്ട്. കസ്റ്റഡിയിലെടുത്തവരെ ഭീകരവിരുദ്ധ സ്ക്വാഡിലെയും മിലിട്ടറി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പിടിയിലായവരെ ഫോറിൻ രജിസ്‌ട്രേഷൻ വകുപ്പിനു കൈമാറുകയും ഡിറ്റെൻഷൻ സെന്ററിലേക്കു മാറ്റുകയും ചെയ്യും. അടുത്ത കാലത്തായി കേരളത്തിൽ നിന്നും മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഭീകരവിരുദ്ധ സേന ശേഖരിക്കുന്നുണ്ട്.