സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ സമഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഈ തീരുമാനം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ ദ്വാരപാലക ശില്പം സ്വര്‍ണ്ണമല്ല, മറിച്ച് ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന വ്യക്തിയെയാണ് ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചത്. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരോട് കാണിച്ച കൊടുംവഞ്ചനയാണിത്.

പൊതുജനങ്ങളുടെയും വിശ്വാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിയമിതനായ സ്‌പെഷ്യല്‍ പ്ലീഡര്‍ പദവി രാജിവെച്ചെങ്കിലും, ഈ നിയമനത്തിന് പിന്നിലെ നിഗൂഢതകള്‍ അവസാനിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നിയമനമുണ്ടായത്? ആരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു അന്വേഷണം അത്യാവശ്യമാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് നിരവധി ഒത്തുകളികളും കരുനീക്കങ്ങളും പിന്നില്‍ നടന്നിട്ടുണ്ട്. അവയെല്ലാം വെളിച്ചത്തു വരേണ്ടതുണ്ട്.

ദ്വാരപാലക ശില്പം ചെമ്പിലാണെന്ന വാദം ഉയര്‍ന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ അതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം അതേ അഭിഭാഷകനെ സ്‌പെഷ്യല്‍ പ്ലീഡറായി നിയമിക്കാന്‍ അദ്ദേഹം തയ്യാറായത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ മന്ത്രിസഭാ തീരുമാനത്തില്‍ ദേവസ്വം മന്ത്രി കെ. മുരളീധരനും തുല്യ ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭയുടെ അജണ്ടയും നോട്ടും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ദേവസ്വം മന്ത്രിക്ക്, ഈ നിയമനത്തെക്കുറിച്ച് താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ സാധിക്കില്ല.

ദേവസ്വം വകുപ്പിലെ ഇത്രയും പ്രധാനപ്പെട്ട ഒരു നിയമനം വകുപ്പ് മന്ത്രി അറിയാതെ നടക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാതെ നാടിന് അപമാനമുണ്ടാക്കിയ ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും ഏറ്റെടുക്കണം. ഇരുവരും കേരളത്തിലെ അയ്യപ്പഭക്തരോട് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. അതോടൊപ്പം, ഈ നിയമനത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Share