കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വഴിത്തിരിവ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

വടകര: രാഷ്‌ട്രീയ കേരളത്തിൽ വൻ വിവാദമുയർത്തിയ വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‌കറിനെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. വിവാദ സ്‌ക്രീൻഷോട്ട് നിർമിച്ചതിലും പ്രചരിപ്പിച്ചതിലും ജിതിന് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസന്വേഷണത്തിന്റെ ഭാഗമായി ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെയും ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ വിവാദമായ ഈ സ്‌ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം (Source) വ്യക്തമാക്കാൻ ജിതിന് സാധിച്ചില്ല. ഇതോടെയാണ് കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് ഉറപ്പിച്ച് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

കേസിലെ പ്രധാന തെളിവുകളിലൊന്നായ ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളാണ് ജിതിൻ ഭാസ്‌കർ. ഈ ഗ്രൂപ്പിൽ നിന്നാണ് വിവാദ സ്‌ക്രീൻഷോട്ട് തങ്ങൾക്ക് ലഭിച്ചതെന്ന് കേസിൽ നേരത്തെ ആരോപണവിധേയരായ റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ സൈബർ പരിശോധനയിലാണ് ജിതിൻ ഭാസ്‌കരിലേക്ക് അന്വേഷണം എത്തിയത്. ഈ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിനാണെന്നും ഇയാൾ തന്നെയാണ് ഇത് നിർമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയ്‌ക്കെതിരെ യു.ഡി.എഫ് കേന്ദ്രങ്ങൾ വർഗീയ പ്രചാരണം നടത്തുന്നു എന്ന രീതിയിൽ ഒരു വ്യാജ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വലിയ രീതിയിലുള്ള രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇത് കാരണമായിരുന്നു. ആദ്യം യു.ഡി.എഫ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണമെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ വിശദമായ അന്വേഷണമാണ് ഇപ്പോൾ ഡി.വൈ.എഫ്.ഐ നേതാവിന്റെ അറസ്റ്റിൽ കലാശിച്ചിരിക്കുന്നത്. ജിതിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.

Share