കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ നിന്ന് മാറി മന്ത്രി കെ.എം. ഷാജി. മുൻപ് പ്രതിപക്ഷത്തിരിക്കുമ്പോൾ പദ്ധതിയിൽ ‘ഡീൽ’ ആരോപണമുന്നയിച്ചിരുന്ന ഷാജി, ഇപ്പോൾ കേന്ദ്രഫണ്ട് പൂർണ്ണമായി ഉപേക്ഷിക്കാനാകില്ലെന്ന നിലപാടാണ് വ്യക്തമാക്കുന്നത്.

മുൻപ് ഒരു പ്രസംഗത്തിൽ പിഎം ശ്രീ പദ്ധതി “അറബിക്കടലിൽ എറിയും” എന്നായിരുന്നു ഷാജിയുടെ പരാമർശം. എന്നാൽ ഇപ്പോൾ മന്ത്രിയായ സാഹചര്യത്തിൽ, മുൻ സർക്കാർ സ്വീകരിച്ച നയങ്ങളിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഫണ്ട് പൂർണ്ണമായി വേണ്ടെന്ന് വെക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മുൻ പ്രസ്താവനകൾ രാഷ്‌ട്രീയ പ്രസംഗത്തിന്റെ ഭാഗമായിരുന്നുവെന്നും, പദ്ധതിയെ എതിർക്കുന്ന നിലപാട് വ്യക്തമാക്കാനായി അതിശയോക്തിപരമായ വാക്കുകൾ ഉപയോഗിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. പുസ്തകങ്ങൾ അടക്കം കടലിൽ എറിയുക എന്ന അർത്ഥത്തിൽ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്ര വിദ്യാഭ്യാസ നയം സംസ്ഥാനത്തെ സ്കൂൾ സംവിധാനത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന വിമർശനം മുസ്ലിം സംഘടനകൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സമസ്ത കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള സംഘടനകൾ യോഗം ചേർന്ന് സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഉപസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Share