ന്യൂഡൽഹി: രാജ്യത്തെ എൻജിഒകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കർശന ഭേദഗതികൾ കൊണ്ടുവന്നു. 2011ലെ നിയമത്തിൽ വരുത്തിയ പുതുക്കിയ വ്യവസ്ഥകൾ പ്രകാരം എൻജിഒകൾ തങ്ങളുടെ പ്രവർത്തന മേഖലയും ഉദ്ദേശ്യവും വ്യക്തമായി വ്യക്തമാക്കേണ്ടത് നിർബന്ധമാക്കി.
പുതിയ വിജ്ഞാപനപ്രകാരം മതപരിവർത്തനത്തിന് വിദേശ ഫണ്ട് ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. എൻജിഒകൾ അപേക്ഷ സമർപ്പിക്കുമ്പോൾ തങ്ങളുടെ പ്രവർത്തന മേഖല മതം, വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ മുൻനിശ്ചയിച്ച വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കേണ്ടതുണ്ട്.
രജിസ്ട്രേഷൻ അല്ലെങ്കിൽ മുൻകൂർ അനുമതി തേടുന്ന എൻജിഒകൾ തങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ അപേക്ഷയിൽ വ്യക്തമാക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തും. 2026ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ എൻജിഒകൾക്കും അവരുടെ പ്രവർത്തന ഉദ്ദേശ്യങ്ങളും പ്രവർത്തന മേഖലകളും സർക്കാരിനെ അറിയിക്കാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ആരാധനാലയങ്ങളുടെ നിർമാണം, നവീകരണം, പരിപാലനം, മതവിദ്യാഭ്യാസം, ഭക്തിഗാന പ്രോത്സാഹനം, ധ്യാനം, സത്സംഗം, ധാർമിക പ്രബോധനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് ഉപയോഗിക്കാമെന്ന് വ്യവസ്ഥയിൽ പറയുന്നു. എന്നാൽ മതപരിവർത്തനത്തിന് ഈ ഫണ്ട് ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
എൻജിഒകളുടെ പ്രധാന ഭാരവാഹികളായി ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാരെ ഉൾപ്പെടുത്തിയാൽ വിദേശ ഫണ്ട് രജിസ്ട്രേഷനോ മുൻകൂർ അനുമതിയോ ലഭിക്കുന്നത് സാധാരണഗതിയിൽ അനുവദിക്കില്ലെന്നും, പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാർ പ്രത്യേക അനുമതി നൽകാമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
അപേക്ഷയിൽ ഓരോ അധിക സംസ്ഥാനത്തിനും അല്ലെങ്കിൽ പുതിയ പ്രവർത്തന ആവശ്യത്തിനും 300 രൂപ വീതം ഫീസ് ഈടാക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിൽ നിന്ന് ചെലവഴിച്ച എൻജിഒകൾക്കേ രജിസ്ട്രേഷൻ പുതുക്കാൻ അർഹതയുള്ളൂ. മുൻകൂർ അനുമതിയോടെ ഫണ്ട് സ്വീകരിക്കുന്ന സംഘടനകൾ ആദ്യ ഗഡുവിന്റെ 75 ശതമാനം ചെലവഴിച്ച ശേഷമേ അടുത്ത ഗഡു ലഭിക്കൂ.
എൻജിഒകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ വിശദമായ പ്രവർത്തന റിപ്പോർട്ടുകളും വാർഷിക റിട്ടേണിനൊപ്പം സമർപ്പിക്കണം. ഇടനിലക്കാരിലൂടെ ലഭിക്കുന്ന സംഭാവനകളുടെ യഥാർത്ഥ ഉറവിടവും വ്യക്തമാക്കണം.
വിദേശ ഫണ്ട് സ്വീകരിക്കുന്ന സംവിധാനത്തിൽ സുതാര്യതയും നിയന്ത്രണവും ശക്തമാക്കുന്നതിനാണ് പുതിയ ഭേദഗതികൾ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.