മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന്റെ മരണത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ജ്യോതിഷ് (41) ആണ് മരിച്ചത്. കുമരകം ചൂളഭാഗം പള്ളിക്കൂടംപറമ്പ് സ്വദേശിയാണ്. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്‌ക്കായി സെൻട്രൽ ഫോറൻസിക് ലാബ് ലേക്ക് അയച്ചു.

സംഭവദിവസം ഏഴ് പേരാണ് ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. പൊറോട്ടയും മീൻതലക്കറിയും കഴിച്ച അഞ്ചുപേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ നാല് പേരെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, മാനേജർ, പാചകക്കാരൻ എന്നിവർക്കെതിരെയാണ് കേസ്. നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളും പുറത്തുവന്നു. ഭക്ഷണം വിതരണം ചെയ്യാനുള്ള ആവശ്യമായ ലൈസൻസ് ഇല്ലാതെയാണ് ഷാപ്പ് പ്രവർത്തിച്ചിരുന്നത്. ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റിന്റെയും അയ്മനം പഞ്ചായത്തിന്റെയും ലൈസൻസ് ഷാപ്പിന് ഉണ്ടായിരുന്നില്ല. ജീവനക്കാർക്ക് നിർബന്ധമായ ഹെൽത്ത് കാർഡും ഇല്ലായിരുന്നു.

ടി എസ് 56-ാം നമ്പർ ഷാപ്പ് ഉൾപ്പെടുന്ന ഗ്രൂപ്പിലെ മുഴുവൻ ഏഴ് ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്ത് റിപ്പോർട്ട് എക്‌സൈസ് കമ്മീഷണർക്ക് കൈമാറി.

അതേസമയം, എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാർ അറിയിച്ചു.

Share