തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് കേരള കോൺഗ്രസ് നേതാവ് എ. എച്ച്. ഹഫീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രാഷ്‌ട്രീയപരമായി താൻ മേയറുടെ എതിർചേരിയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒരു സാധാരണക്കാരന്റെ പ്രശ്നം പരിഹരിക്കാൻ മേയർ സ്വീകരിച്ച ഇടപെടൽ മാതൃകാപരമാണെന്ന് കുറിപ്പിൽ പറയുന്നു.
രോഗിയായ സുഹൃത്തിന്റെ സുഹൃത്തിന് ആവശ്യമായ ഒരു ഫയൽ ഒരു വർഷത്തിലേറെയായി തിരുവനന്തപുരം നഗരസഭയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഹഫീസ് പറയുന്നു. യാദൃശ്ചികമായി ഈ വിഷയം മേയർ വി.വി. രാജേഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഉടൻ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും, ഫയൽ നടപടികൾ അതിവേഗം പൂർത്തിയാക്കുകയും ചെയ്തു.
മുമ്പ് ഇതേ ആവശ്യത്തിനായി നഗരസഭയിൽ എത്തിയപ്പോൾ അനുഭവം വ്യത്യസ്തമായിരുന്നുവെന്നും, എന്നാൽ നിലവിൽ ജനങ്ങളെ ചേർത്ത് നിർത്തുന്ന സമീപനമാണ് നഗരസഭയിൽ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ജനപ്രതിനിധികളുടെ പെരുമാറ്റവും ജനങ്ങളോടുള്ള സമീപനവും ഭരണനേട്ടങ്ങൾക്ക് തുല്യമായി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും, തിരഞ്ഞെടുപ്പ് വന്നാൽ വി.വി. രാജേഷിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനങ്ങളോട് മാന്യമായും സൗഹൃദപരമായും ഇടപെടുന്ന നേതാക്കളെയാണ് സാധാരണക്കാർ കൂടുതൽ അംഗീകരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. നഗരസഭ സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുന്നു.
“ജനങ്ങളെ ചേർത്ത് നിർത്തുന്ന ഒരു പുഞ്ചിരിയും മാന്യമായ പെരുമാറ്റവും പലപ്പോഴും വലിയ പദ്ധതികളേക്കാൾ മനുഷ്യരുടെ മനസ്സിൽ ഇടം നേടും. നമ്മളാരും ചക്രവർത്തിമാരല്ല. ജനങ്ങളെ കണ്ടാൽ ഒന്ന് ചിരിക്കാനും കൈകൊടുക്കാനും കഴിയണം. അതാണ് ഒരു ജനപ്രതിനിധിയുടെ ഏറ്റവും വലിയ ശക്തി” എന്ന സന്ദേശത്തോടെയാണ് ഹഫീസിന്റെ കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിലെ പ്രസകത്മായ ചില ഭാഗങ്ങൾ
എനിക്കെതിരെ വിമർശനങ്ങൾ ഉണ്ടായേക്കാം,
അത് പരിധിയും വിട്ടേക്കാം. എങ്കിലും പറയാനുള്ള കാര്യം പറഞ്ഞിട്ട് പോകാനുള്ളതാണല്ലോ അതിന്റെ ശരി.
തിരുവനന്തപുരം മേയർ അഡ്വക്കേറ്റ് വി വി രാജേഷ് എനിക്ക് സുഹൃത്താണ് വ്യക്തിപരമായി.
അദ്ദേഹം എന്റെ എതിർപക്ഷത്താണ്
രാഷ്‌ട്രീയപരമായി.അതുകൊണ്ടുതന്നെ ചാനൽ മുറികളിലും പൊതു ഇടങ്ങളിലും ഞങ്ങൾ പരസ്പരം പോരടിച്ചിട്ടുണ്ട്.
കോർപ്പറേഷന്റെ ബസ്സുകൾ സംബന്ധിച്ച് വിഷയത്തിൽ ഞാൻ രാജേഷിനോട് എതിരഭിപ്രായത്തിൽ ആയിരുന്നു.
പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് തുടർച്ചയായി തിരുവനന്തപുരം നഗരസഭയിൽ കയറേണ്ടി വന്നു.
രോഗിയായ സുഹൃത്തിന്റെ സുഹൃത്ത് ആവശ്യപ്പെടുന്ന ഒരു കാര്യം നേടിയെടുക്കാൻ വേണ്ടിയായിരുന്നു.
ആ ഫയൽ തിരുവനന്തപുരം കോർപ്പറേഷൻ എത്തിയപ്പോൾ സംസ്ഥാനത്തും തിരുവനന്തപുരം നഗരസഭയിലും ഇടതുപക്ഷത്തിന്റെ ഭരണമായിരുന്നു.ഞങ്ങൾക്ക് കൗൺസിലർമാർ ഇല്ലാത്തതുകൊണ്ട് പാർട്ടിക്കാരനായ സുഹൃത്തിന്റെ സുഹൃത്തിന് വേണ്ടി പ്രത്യേകം പറയാൻ ആരുമില്ലായിരുന്നു.
ഇന്ന് തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ ഒരു സമരത്തിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് വീണ്ടും രാജേഷ് എന്നെ കാണുന്നത്.
കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ഞാൻ എന്റെ സുഹൃത്തിന്റെ ഫയലിന്റെ കാര്യം പറഞ്ഞു. മുമ്പൊരിക്കൽ എടുത്ത് അതേ നിലപാട് തന്നെ അദ്ദേഹം വീണ്ടും എടുത്തു. ഇത് ഒരു വർഷത്തോളം പഴക്കമുള്ള ഫയലാണ്.
അദ്ദേഹം ഇനി ഈ ഒരു കാര്യത്തിനുവേണ്ടി ഓഫീസിൽ കയറി വരാൻ ഇടയാക്കാതെ പരിഹരിക്കണം നിർദ്ദേശം നൽകിയത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കവടിയാർ വാർഡിൽ നമ്മളൊക്കെ ചേർന്ന തോൽപ്പിച്ച മധുസൂദനൻ നായർ എന്ന വ്യക്തിയോടാണ് മേയർ നിർദേശം നൽകിയത്
എന്നെക്കാൾ വയസ്സ് കൂടുതൽ വരും മധു ചേട്ടന്. അദ്ദേഹം പക്ഷേ എന്നെ വിളിക്കുന്നത് ഹഫീസിക്ക എന്ന് തന്നെയാണ്.പെട്ടെന്ന് തന്നെ അദ്ദേഹം ബന്ധപ്പെടുക ഉദ്യോഗസ്ഥരോട് സംസാരിച്ചു മേയറുടെ ഔദ്യോഗിക പേഴ്സണൽ അസിസ്റ്റൻറ് പുറത്തുവന്നു.
ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ഫയൽ മിനിറ്റ് കൊണ്ട് ഉത്തരവായി.
തിരുവനന്തപുരം നഗരസഭയുടെ സെക്രട്ടറിയെടുത്ത നിർണായകമായ നിലപാടുകൾ അതിന് സഹായകരമായി. ആർജ്ജവം ഉള്ള നിലപാടായിരുന്നു സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പറയാതിരിക്കാൻ ആവില്ല.
ഫയൽ തന്റെ മുന്നിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ ഉത്തരവ് നൽകി സെക്രട്ടറി ഉത്തരവിന്റെ പ്രൊസീഡിങ്സിന് അയച്ചു. എങ്ങനെ ഈ ഫയൽ ചുവപ്പുനാടയിൽ കുടുങ്ങി എന്നറിയാവുന്ന ഉദ്യോഗസ്ഥന്മാരും രംഗത്തുവന്നു.എന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ ഫയലാണ്.
സുഹൃത്ത് പറഞ്ഞു മാത്രമാണ് കാര്യങ്ങൾ അറിയാവുന്നത്.
എങ്കിലും മുമ്പ് ഞാൻ ഈ കാര്യത്തിന് വേണ്ടി വരുമ്പോൾ ഇവിടെ നമ്മുടെ ഒരു ഭരണ സംവിധാനം ഉണ്ടായിരുന്നു.
സൗജന്യമായി ഒരു ചിരി തന്നിട്ടുണ്ട്.
ഔദാര്യമായി കിട്ടിയ ചിരി നമ്മൾ സ്വീകരിച്ചിട്ടുണ്ട്.
പക്ഷേ ഇപ്പോൾ ഇവിടെ നഗരസഭയിൽ വരുന്നവരെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ അതിന് പിന്നിൽ എന്ത് ആണെങ്കിലും വരുന്നവർക്ക് ഒരു സുഖമുണ്ട്.