കൊച്ചി : അവഗണിക്കപ്പെട്ടു കിടക്കുന്ന ഹിന്ദു സമൂഹത്തിന്റെ ജനജാഗരണം ലക്ഷ്യമിട്ട് ഹിന്ദുഐക്യവേദി ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സുരക്ഷ, സാമൂഹ്യ സമത്വം, സാമൂഹ്യ നീതി എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ധർണ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ഒരു മാസക്കാലം ഹിന്ദു ഏകതാ മാസമായി ആചരിക്കാൻ എറണാകുളത്ത് ചേർന്ന ഹിന്ദു നേതൃയോഗം തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. ഈ കാലയളവിൽ പഞ്ചായത്തുതോറും ഹിന്ദു നേതൃത്വങ്ങൾ അണിനിരക്കുന്ന നേതൃസംഗമങ്ങൾ സംഘടിപ്പിക്കും.
ഈ സംഗമങ്ങളിൽ 2012-ൽ അന്നത്തെ Oommen Chandy സർക്കാരിനും തുടർന്ന് Pinarayi Vijayan സർക്കാരിനും സമർപ്പിച്ച ഹിന്ദു അവകാശപത്രികയുടെ പുനഃക്രമീകരിച്ച പതിപ്പ് പ്രകാശനം ചെയ്ത് പിന്നീട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
എല്ലാ റവന്യൂ താലൂക്കുകളിലും സാമൂഹ്യ നവോത്ഥാന നായകരുടെ ജയന്തിദിനത്തിലോ സമാധിദിനത്തിലോ ആചാര്യ സ്മൃതി സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഭൂമിയുടെ ഡിജിറ്റൽ സർവേ നടക്കുന്ന സാഹചര്യത്തിൽ ക്ഷേത്രഭൂമി സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട മുഴുവൻ ക്ഷേത്രഭൂമിയും തിരിച്ചുപിടിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു.
പട്ടികജാതി-പട്ടികവർഗ ഫണ്ട് വകമാറ്റം തടയാൻ ശക്തമായ നിയമനിർമാണം നടത്തണം. മതസംവരണം അവസാനിപ്പിക്കണമെന്നും മദ്യോപഭോഗം കുറയ്‌ക്കാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
സത്യം തുറന്നുപറയുന്ന ഹിന്ദു സംഘടനാ നേതാക്കളെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു, വൈസ് പ്രസിഡന്റുമാരായ കെ.വി. ശിവൻ, ക്യാപ്റ്റൻ സുന്ദരം, എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ബാബു എന്നിവർ പങ്കെടുത്തു.