ടെഹ്റാൻ: ഫെബ്രുവരിയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ പുരോഗമിക്കുന്നു. ചടങ്ങുകളിൽ പങ്കെടുക്കാനായി ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് തലസ്ഥാന നഗരമായ ടെഹ്റാനിലേക്ക് ഒഴുകിയെത്തുന്നത്. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലിംകളുടെ പ്രധാന ആത്മീയ നേതാവായിരുന്ന ഖമനേയിയുടെ ശവസംസ്കാര ചടങ്ങിനോടനുബന്ധിച്ച് ഇറാനിൽ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ മുതൽ കറുത്ത വസ്ത്രം ധരിച്ച ജനങ്ങൾ ടെഹ്റാനിലെ പ്രധാന തെരുവുകളിലേക്കും ഇമാം ഖുമൈനി മുസല്ല ഗ്രാൻഡ് മോസ്കിലേക്കും കൂട്ടത്തോടെ എത്തുകയാണ്. ദേശീയ പതാക പുതപ്പിച്ച 86-കാരനായ ഖമനേയിയുടെ മൃതദേഹം പൊതുദർശനത്തിനായി വെച്ചിട്ടുണ്ട്. അതേ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും സമീപത്ത് പൊതുദർശനത്തിന് ഒരുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മൂന്ന് വയസ്സുള്ള കൊച്ചുമകളും ഫെബ്രുവരി 28-ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ഭാര്യ സഹ്റ ഹദ്ദാദ് ആദെലും ഉൾപ്പെടുന്നു.
ദൂരപ്രദേശങ്ങളിൽ നിന്ന് എത്തുന്ന ജനങ്ങൾക്ക് വിശ്രമിക്കാനായി രാജ്യത്തുടനീളമുള്ള അയ്യായിരത്തിലധികം സ്കൂളുകളും പതിനായിരക്കണക്കിന് ക്ലാസ് മുറികളും അധികൃതർ തുറന്നുനൽകിയിട്ടുണ്ട്. ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ജനങ്ങൾ വിലാപയാത്രയിൽ പങ്കെടുക്കുന്നത്. തങ്ങളുടെ നേതാവിന്റെ മരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സിനോടും ഡൊണാൾഡ് ട്രംപിനോടും പ്രതികാരം ചെയ്യുമെന്ന് ജനക്കൂട്ടം പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളെ വധിച്ചുകൊണ്ട് ഇറാനെ തകർക്കാൻ ഇസ്രായേലിന് കഴിയില്ലെന്നും ഖമനേയിയുടെ പിൻഗാമിയും മകനുമായ ആയത്തുല്ല മുജ്തബ ഖമനേയിക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്നും ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി.
വിദേശ പ്രതിനിധികൾക്കായി വെള്ളിയാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായും ഇറാൻ അറിയിച്ചു.