കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീലിൽ അന്തിമവിധി വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാം പ്രതി പൾസർ സുനി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അപ്പീൽ ഹർജി തീർപ്പാകുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് പൾസർ സുനിയുടെ ആവശ്യം. കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
അതേസമയം, കേസിൽ ഇരയായ നടി ഹർജിയെ ശക്തമായി എതിർത്തു. അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയാണെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി ജാമ്യം അനുവദിച്ച് ഒരു മാസം തികയും മുമ്പ് തന്നെ പൾസർ സുനി മറ്റൊരു കേസിൽ പ്രതിയായെന്നും, തുടർച്ചയായി ജാമ്യാപേക്ഷകൾ സമർപ്പിച്ചതിന് കോടതി നേരത്തേ പിഴ ചുമത്തിയിട്ടുണ്ടെന്നും ഇരയുടെ ഭാഗം കോടതിയെ അറിയിച്ചു.
ഇരുകൂട്ടരുടെയും വാദം പൂർത്തിയായതിനെ തുടർന്ന് ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. ശിക്ഷയും കുറ്റക്കാരാണെന്ന കണ്ടെത്തലും ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അപ്പീലിനൊപ്പം ശിക്ഷ മരവിപ്പിക്കണമെന്ന പ്രത്യേക ഹർജിയുമാണ് പൾസർ സുനി സമർപ്പിച്ചിരിക്കുന്നത്.